Tuesday, May 5, 2020

എന്നെ ഉരുക്കി തൂലിക നിറച്ച് ഒരു കഥയെഴുതണം.  എന്തെഴുതണം ? മച്ചിന്റെ മേലേന്ന് പല്ലി ചിലച്ചു ,അടയാളങ്ങൾ ഒന്നുമില്ലാതെ പല കുറി മരിച്ചു ജനിച്ച് മരിച്ചു മണ്ണടിഞ്ഞ ഒരു കെട്ടു കഥകൾ മച്ചിന്റെ മേലേന്ന്‌ ചുക്കിച്ചുളിഞ്ഞ് പല്ലടർന്ന മോണ കാട്ടി ചിരിക്കുന്നുണ്ട്.

പിതൃ പരമ്പരകളുടെ ആദിപാപം തൊട്ടുള്ള കഥകളുടെ പൊടിപടലങ്ങളിൽ നിന്നും
അനേക കോടി നക്ഷത്രങ്ങൾ , കൃമി കീടങ്ങൾ  സസ്യലതാതികൾ ഒച്ചുകൾ പുൽചാടികൾ പറവകൾ , കടലിരമ്പങ്ങൾ .... നിറഞ്ഞ ഈ വലിയ പ്രപഞ്ചത്തിൽ .... 
സ്വപ്നങ്ങൾ സങ്കല്പ ലോകങ്ങൾ തുന്നിക്കൂട്ടി നരച്ച് തളർന്ന  വാക്കുകൾ ചിതലരിച്ച  കഥകളുടെ കബന്ധങ്ങൾ ചുമന്ന്  ഒരു പറ്റം ഉറുമ്പുകൾ നടന്നു നീങ്ങി......


Friday, May 1, 2020

പാല് പിരിയുന്ന മണം

..............................
പത്രക്കാരനും പാൽക്കാരനും ഇന്നവധിയാണത്രെ , സമരമാണത്രെ !
നരച്ച പകലിന്റെ ഉമ്മറത്ത്
കോട്ടുവായിട്ട്‌ കിടക്കുന്നു ,ഇന്നലത്തെ പത്രങ്ങൾ.
മുറവിളി കൂട്ടിയും മൂക്ക് പിഴിഞ്ഞും
അവ ഒച്ച വെച്ചു.
ചില താളുകളിൽ ,പാതി ദ്രവിച്ചെങ്കിലും
അഹിംസയുടെ ഇഴചേർത്ത ചർക്കയുണ്ട്.
ചിലത് ചുവന്നിരുന്നു,
കഴുമരത്തിൽ തളിർത്ത പൂക്കൾ കൊണ്ട്.
മുപ്പത് വെള്ളിക്കാശിന് എല്ലാം തൂക്കി വിറ്റേക്കാം.
എന്നിട്ടൊരു പശുവിനെ വാങ്ങണം.
വെളുത്ത പാല് ചുരത്തുന്നത് തന്നെ വേണം!
മുൻപ്,
പല നിറത്തിലുള്ള പാല് ചുരത്തിയതോണ്ട്,
കറവ വറ്റാത്തൊരു പശുവിനെ
വെടിവെച്ച് കൊന്ന വാർത്തയുണ്ടായ്രുന്നു
പലനിറപ്പാൽ ചുരത്തിപ്പിടഞ്ഞത് കണ്ട്,
ആകാശം അന്ന് മഴവില്ല് തീർത്ത് സമരം ചെയ്തു !
അതിന്, അന്നെത്ര പക്ഷികളുടെ ചിറകുകളറുത്തു!!
പാൽ കൊടുത്ത കയ്യിൽ കൊത്തിയ ,
വിഷം തന്നെയാണ് വേരുകളിൽ പുരണ്ടതെന്ന്
ഉണക്ക മരങ്ങൾ മൊഴി കൊടുത്തു.
ഏതോ അറവുകാരൻ്റെ അലാറം കേട്ട്
ഞെട്ടിയ ഓർമ്മയിൽ നിന്ന്
എന്തോ മനംപുരട്ടുന്നത് പോലെ,
അതെ...
കുടിച്ച മുലപ്പാലടക്കം പുളിച്ചു തികട്ടിവരുന്നത് പോലെ .

പത്രക്കാരനും പാൽക്കാരനും
നാളെ കൂടി അവധിയെടുക്കട്ടെ!