**********************************
വക്ക് പൊട്ടിയ വാക്കുകളാണെന്നും പറഞ്ഞ്
കവിതയെ കൗൺസിലിംഗ് നു കൊണ്ടു പോയി.
"വാക്കുകളിൽ നിറയെ മുള്ളുകളാണല്ലോ?"
_"അത് പ്രണയം നട്ടതാണ്. "
"വർത്തമാനത്തിലിത്രയ്ക്ക്
അഹമ്മതിയോ ?!"
_"കടലാസു പൂമരച്ചില്ലകളാണത്.."
" വെട്ടിക്കളഞ്ഞൂടെ?"
_"വെട്ടിക്കളഞ്ഞതൊക്കെയും,
ഇത്തിൾക്കണ്ണികളായ് വരും"
"മതിയാക്കൂ ഈ ധിക്കാര ശബ്ദം!"
_"മുളങ്കാടുകളുടെ സീൽക്കാരമാണത്.. "
" അല്ല, ശരിയല്ല ഈ ധിക്കാരം
മുളയിലേ നുള്ളിയെറിയണം. "
_" എത്ര പൂക്കളെ നുള്ളിയെറിഞ്ഞു? "
" പാപമാണ് നഗ്നമായ ഈ വാക്കുകൾ
മഹാ പാപം!! "
_" വേരുകളിൽ വിഷം പുരട്ടുന്നത് പാപമല്ലേ? "
" ശാന്തമാകൂ.. "
_" അശാന്തമാണ് ചിന്തകളുടെ
ഈ മഴക്കൂണുകൾ"
"മിണ്ടാതെ കണ്ണടച്ചു കിടക്കൂ
ഇതൊരു ടെൻഷൻ തെറാപ്പിയാണ്. "
_" ഒരു നിമിഷം കണ്ണു തുറന്നു നോക്കൂ
ഉള്ളിൽ കൊടും കാടാണ്..
കടും പച്ചക്കാട്! "
..................... ഹാഷിദ ഹൈദ്രോസ് .....