Showing posts with label ചെറു കഥ. Show all posts
Showing posts with label ചെറു കഥ. Show all posts

Sunday, June 9, 2019

അനക്കൊണ്ട

"എല്ലാ വഴിയും ഒരു പോലുണ്ട്, ചുറ്റിപ്പിണഞ്ഞ് പാമ്പിനെ പോലെ" ഒന്നും മനസ്സിലാവാത്തതിന്റെ ടെൻഷനുണ്ടായിരുന്നു അവൾക്കത് പറയുമ്പോൾ.
"വഴികളെല്ലാം ഈയടുത്താണ് ഞാനും പഠിച്ചത്. അയാൾ പറഞ്ഞു. ഹാ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു ഓടണം എല്ലായിടത്തും,..... അനക്കൊണ്ടയെ പോലെ.. " ഒരു തമാശ കേട്ട പോലെ അവൾ ചിരിച്ചു. പക്ഷെ അയാൾ അത് ശ്രദ്ധിച്ചില്ല.

താഴത്തെ നിലയും നടുക്കത്തെ നിലയും കഴിഞ്ഞ് അവർ മേലെ നിലയിലെത്തി. പുതിയ ജോലിയുടെ ഭാഗമായി അറിഞ്ഞിരിക്കേണ്ട ഓരോ കോണിലുമുള്ള നെറ്റ്വർക്ക് കണക്ഷൻസിനെ പറ്റി അവൾ അയാളിൽ നിന്ന് സശ്രദ്ധം കേട്ടു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നിട്ടും ടെൻഷനാണ്.
പൊടിയും മാറാലയും നിറഞ്ഞ ആ ആപ്പീസിൽ ആളനക്കം പോലുമില്ല. ഓരോ മുറികളിലും ഒരാള്‍ മാത്രം. ചിലർ കമ്പ്യൂട്ടറിൽ ചിലർ മേശപ്പുറത്തെ ഫയലുകളിൽ.
"യൂ ഹാവ് ടു മാനേയ്ജ് ഓൾ നെറ്റ്വർക്ക് ഇഷ്യൂസ് "
മുൻ പരിചയമില്ലാത്ത പുതിയ ജോലിയുടെ മട്ടും ഭാവവും കണ്ടു പേടിച്ച് ചോദിച്ചു വാങ്ങിയതാണ് ആരേലും ആദ്യം എല്ലാമൊന്ന് കാണിച്ചു തരണം.
തന്റെ സ്ഥാനത്തേക്ക് വന്ന പുതിയ നിയമനം ആണെന്നറിഞ്ഞിട്ടും തെല്ലും പരിഭവമില്ലാതെയാണ് അയാളെല്ലാം പറഞ്ഞു തന്നത്.

ആ പുരാതന കെട്ടിടത്തിലൂടെ എങ്ങനെയൊക്കെ വളഞ്ഞു തിരിഞ്ഞ വഴികളിലൂടെ കണക്ഷൻസ് പോകുന്നു എന്ന് അയാൾ വളഞ്ഞു പുളഞ്ഞു നടന്നു കിതച്ചു പറഞ്ഞു കൊടുത്തു.
"ഒരു മുറിയിലേക്ക് തന്നെ എത്താൻ ഒരുപാട് വഴികളുണ്ടല്ലേ? ".
" അതെ, പുറത്തേക്ക് എത്താനുള്ള വഴി മാത്രം കാണില്ല. " ഇപ്പ്രാവശ്യം ചിരിച്ചത് അയാളായിരുന്നു.

" എന്തെങ്കിലും സംശയം വന്നാൽ വിളിച്ച് ചോദിക്കാൻ നമ്പർ തരുമോ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ".
"ഓ. കെ.  അത്യാവശ്യം വരുമ്പോ വിളിക്കേണ്ട നമ്പറുകൾ ഞാൻ വാട്സാപ് ചെയ്യാം".
"വളരെ നന്ദി".അവൾക്കത് ആശ്വാസമായി. അപ്പോഴേക്കും ആ കെട്ടിടത്തിന്റെ എല്ലാ മുക്കും മൂലയും കടന്ന് അവർ ആദ്യം തുടങ്ങിയ മുറിയിൽ തന്നെ എത്തിയിരുന്നു.

അവൾ ഫോണിൽ വാട്സാപ് തുറന്നു. നമ്പറുകൾ സേവ് ചെയ്യട്ടെ. പ്രൊഫൈലിൽ വലിയൊരു പാമ്പ് വാ തുറന്ന ഫോട്ടോ! വിഷപ്പല്ലുകൾ!
അദ്ഭുതം തോന്നി എന്ത് പാവം മനുഷ്യൻ! എന്തോ ഒരു ചേർച്ചയില്ലായ്മ...
"അനക്കൊണ്ട!! " ഉള്ളൊന്ന് പിടച്ചു.  പതർച്ച കാണിക്കാതെ അവൾ പറഞ്ഞു " താങ്ക്യൂ ".
പക്ഷെ അയാൾ പോയിരുന്നു.  ഏതു വഴിയാണ് പോയത്? ഈ നിലത്ത് നിറയെ എന്താണ്? ഇത്രയും വലിയ പാമ്പിന്റെ പടം!!! ആദ്യം ഇവിടെ ഉണ്ടായിരുന്നോ?.
പുറത്തേക്കുള്ള വഴി തേടി അവൾ ഓടി. വളഞ്ഞു പുളഞ്ഞ ഇടനാഴികളിൽ.