Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, November 21, 2022

ഇരുളെഴുത്ത്

 നിഴലുകൾക്ക് ജീവനുണ്ടാകുമോ?നിഴൽച്ചിത്രങ്ങൾ കൈകൾ മുളച്ച് എന്നെ അതിൽ വലിച്ചു കൊണ്ടു പോകുമോ?

നിഴലിനെ വരച്ച വെളിച്ചം ഒരു മരീചികയത്രേ....
ആദ്യമുണ്ടായത് ഇരുട്ടാണ്!
ഇരുളിൽ നിന്നുമാണ് വെളിച്ചം തുടങ്ങുന്നത്.
ഇരുൾ നഗ്നമാണ്...സത്യമാണ്...
കള്ളം പുതച്ച വെളിച്ചം എന്നെ ഭയപ്പെടുത്തുന്നു.
ഇരുളിൽ എഴുതിയ വാക്കുകൾ
നിഴലുകളുടെ ചുവടു പിടിച്ച്
വിവിധ അർത്ഥ തലങ്ങളിൽ നൃത്തം ചെയ്യാൻ തുടങ്ങി.
അജ്ഞതയുടെ അർത്ഥ തലങ്ങൾ പുൽകിയ ഒരു യോഗിനിയെപ്പോലെ രാത്രി ഇരുൾ പുതച്ച് ശാന്തമായ് ഉറങ്ങി.
......................................................................
              ~~ ഹാഷിദ ഹൈദ്രോസ് ~~

Friday, September 9, 2022


സ്വന്തം പ്രതിബിംബം കണ്ടതിനാൽ
നദി സ്വന്തമാകുന്നതെങ്ങനെ?

ഒഴുക്കിനെ പിടിച്ച് കെട്ടി,
നദിയെ കെട്ടിയിടാൻ നോക്കിയത്
സ്വയം അടയാളപ്പെടുത്താനുള്ള
തീവ്രമായ സ്വാർത്ഥത തന്നെ!

എന്റെ  നദി വറ്റിയിരിക്കുന്നു
എന്ന വിലാപത്തിൽ നിന്നും
എന്റെതായ് ഒരു നദിയുമില്ല.......ഒന്നുമില്ല
എന്ന ഈ ബോദ്ധ്യത്തിലേക്ക് എത്തിയിരിക്കുന്നു!

ഞാൻ സ്വയം ഒരു നദിയാവാൻ കഴിഞ്ഞെങ്കിൽ...
ആകാശത്തോളം പ്രതിഫലിപ്പിക്കാനാവുന്ന
തെളിഞ്ഞ....ഒഴുക്കുള്ള നദി.....




Thursday, September 8, 2022

ഉന്മാദിയുടെ അന്ത്യക്കുറിപ്പ്


*****************

അത്യാനന്ദത്തിന്റെ മുറിവുകൾ കൊണ്ട്
ഈ കവിത എഴുതിത്തീരും വരെ ,
ഓർമ്മകൾ ഘനീഭവിച്ച് ഈ രാത്രി
ഇരുട്ട് കനത്ത് നില്‍ക്കട്ടെ.

കൂടെ പെയ്യാൻ വാശി പിടിച്ച്
ഒരു ഭ്രാന്തൻമഴ പേ പിടിച്ച് നുര ചിന്തി.

നിറം കെട്ട് വാക്കുകൾ
ആ നുരയ്ക്കൊപ്പം ചിതറിത്തെറിച്ചു.

എവിടെ ,
വേദനകളുടെ ഈ ചഷകം വീണ്ടും വീണ്ടും നിറയ്ക്കൂ ,
അത്യാനന്ദത്തിന്റെ മുറിവുകളിൽ നിന്നും
കവിത വീണ്ടും ചുവക്കും വരെ.

അറിയില്ലേ ,
ഉന്മാദിയുടെ അന്ത്യക്കുറിപ്പിൽ
മരണത്തിന്റെ ഭാഷ കവിതയാണെന്ന് !





Tuesday, March 2, 2021

ഈ രാത്രി

ഇവിടെ ഞാൻ ബാക്കി വെക്കുന്നു......

രാത്രിയുടെ ചുരുണ്ട മുടിയിഴകളിൽ 

വിരിഞ്ഞ ഈ നിലാവും.

കവിത പൂക്കുന്നു......

ആരോ തട്ടി മറിച്ച അത്തറിൻ്റെ 

കുപ്പി പൊട്ടിത്തൂവിയ പോലെ......




Friday, October 16, 2020

കണ്ണു പൊത്തിക്കളി

 കണ്ണു പൊത്തിക്കളിക്കുമ്പോൾ ആരും കാണാത്തിടമെന്നു ചൊല്ലി 

കാട്ടു കൈതപ്പൊത്തിൽ കൈ പിടിച്ച് കൊണ്ട് പോയത് ഇളയച്ഛനായിരുന്നു...

കുഞ്ഞുടുപ്പ് കീറിയത് കൈതമുള്ള് തറച്ചപ്പോൾ ആണെന്ന്,

കുഞ്ഞു ചുണ്ടു പിളർന്ന് ചോര പുരണ്ടത് കൈതപ്പഴം കടിച്ചപ്പോൾ ആണെന്ന്,

കണ്ണ് കലങ്ങി നിറഞ്ഞത് വേദനിച്ചിട്ടാണെന്ന്,

പറയാൻ പറഞ്ഞത് അമ്മയായിരുന്നു.!

കളിപ്പാട്ടങ്ങൾ തന്ന് കരച്ചിൽ അടക്കിയതും 

ഒച്ച പുറത്തു പോവാതെ  നോക്കിയതും അച്ഛനായിരുന്നു..

പൊട്ടിപ്പോയ കളിപ്പാട്ടം പോലെ 

കൈതക്കാട്ടിൽ കളഞ്ഞു പോയ

കുഞ്ഞു ബാല്യങ്ങൾ !

നീതി ദേവത ഇന്നും കണ്ണ് പൊത്തിക്കളിക്കുന്നു.!










Thursday, August 6, 2020

ഒരു വയലറ്റ് ആമ്പൽ പൂമൊട്ട്‌ വരച്ചപ്പോൾ എന്നിൽ രതി മൂർച്ചയെത്തി.....
ചെറുമീനുകൾ സ്ഖലനത്താൽ ഓളം വെട്ടി.... 
ആമ്പൽ പൂ മൊട്ടു വിരിഞ്ഞു...
വയലറ്റ് നിറം തൂവി, അടിവയറ്റിൽ ആമ്പൽ പൊയ്കയുടെ ശാന്തത.....

Friday, May 1, 2020

പാല് പിരിയുന്ന മണം

..............................
പത്രക്കാരനും പാൽക്കാരനും ഇന്നവധിയാണത്രെ , സമരമാണത്രെ !
നരച്ച പകലിന്റെ ഉമ്മറത്ത്
കോട്ടുവായിട്ട്‌ കിടക്കുന്നു ,ഇന്നലത്തെ പത്രങ്ങൾ.
മുറവിളി കൂട്ടിയും മൂക്ക് പിഴിഞ്ഞും
അവ ഒച്ച വെച്ചു.
ചില താളുകളിൽ ,പാതി ദ്രവിച്ചെങ്കിലും
അഹിംസയുടെ ഇഴചേർത്ത ചർക്കയുണ്ട്.
ചിലത് ചുവന്നിരുന്നു,
കഴുമരത്തിൽ തളിർത്ത പൂക്കൾ കൊണ്ട്.
മുപ്പത് വെള്ളിക്കാശിന് എല്ലാം തൂക്കി വിറ്റേക്കാം.
എന്നിട്ടൊരു പശുവിനെ വാങ്ങണം.
വെളുത്ത പാല് ചുരത്തുന്നത് തന്നെ വേണം!
മുൻപ്,
പല നിറത്തിലുള്ള പാല് ചുരത്തിയതോണ്ട്,
കറവ വറ്റാത്തൊരു പശുവിനെ
വെടിവെച്ച് കൊന്ന വാർത്തയുണ്ടായ്രുന്നു
പലനിറപ്പാൽ ചുരത്തിപ്പിടഞ്ഞത് കണ്ട്,
ആകാശം അന്ന് മഴവില്ല് തീർത്ത് സമരം ചെയ്തു !
അതിന്, അന്നെത്ര പക്ഷികളുടെ ചിറകുകളറുത്തു!!
പാൽ കൊടുത്ത കയ്യിൽ കൊത്തിയ ,
വിഷം തന്നെയാണ് വേരുകളിൽ പുരണ്ടതെന്ന്
ഉണക്ക മരങ്ങൾ മൊഴി കൊടുത്തു.
ഏതോ അറവുകാരൻ്റെ അലാറം കേട്ട്
ഞെട്ടിയ ഓർമ്മയിൽ നിന്ന്
എന്തോ മനംപുരട്ടുന്നത് പോലെ,
അതെ...
കുടിച്ച മുലപ്പാലടക്കം പുളിച്ചു തികട്ടിവരുന്നത് പോലെ .

പത്രക്കാരനും പാൽക്കാരനും
നാളെ കൂടി അവധിയെടുക്കട്ടെ!







Monday, June 3, 2019

ഗുൽമോഹർ












'ആ ഗുൽമോഹർ ഇപ്പോൾ അവിടെയില്ല' .
വസന്തം വന്നപ്പോൾ മടക്കി അയച്ചു.
ഇപ്പോളവിടെ ഒരു കാഞ്ഞിരമാണത്ത്രേ.

മഴ വന്നപ്പോൾ മുളച്ചു പൊന്തിയ
വിഷക്കൂണുകൾ ഇളിച്ചു പറഞ്ഞു
വഴി തെറ്റിയെന്ന്.

ചുവപ്പില്ല
വിഷക്കായയുടെ അമ്ള നീരിറ്റിയ
ചുംബനങ്ങളിൽ !

ശെരിയാണ്,
ആ ഗുൽമോഹർ ഇപ്പോൾ അവിടെയില്ല!
"വേരുകളിൽ തൊടുമോ? "
വിഷം തീണ്ടിയ കാഞ്ഞിരം ചോദിച്ചു.

Saturday, May 18, 2019

മുറിഞ്ഞു പോയവ..

മുറിഞ്ഞു പോയവയൊക്കെ തുന്നിച്ചേർക്കണായ്രുന്നു..
കാലത്തിന്റെ കിതപ്പിൽ ബലമറ്റു ക്ഷയിച്ചു പോയവയെ വീണ്ടും നനച്ചു നടണം.
പാതിയാക്കിയ ചിത്രങ്ങളിൽ നരച്ചു തുടങ്ങുന്നിടത്ത് ചാലിക്കണം നിറങ്ങൾ.
അട്ടത്ത് കാലൊടിഞ്ഞ് കിടക്കുന്ന
മര വണ്ടി പൊടിതട്ടി ഓടിക്കണം.
ചില്ല് പൊട്ടിയ കാലിഡോസ്കോപ്പ് ഒന്നുകൂടി
പശ വെച്ചൊട്ടിച്ച് ഒന്നുകൂടി കാണണം
പഴയ കാഴ്ചകൾ...
മുറിഞ്ഞു പോയ വാക്കുകളെയെല്ലാം
തിരഞ്ഞ് പിടിച്ച് പിണക്കം മറന്ന്
വർത്തമാനം പറയണം..

Sunday, May 12, 2019

പക

പ്രണയം കൊണ്ട് മുറിവേറ്റപ്പൊഴായ്രുന്നു
ആദ്യമായി ഉള്ളിലെ പിശാച് കെട്ടഴിച്ച് ചാടിയത്.
നീ തന്ന വൃണങ്ങളിൽ തേരട്ടകൾ ഇഴഞ്ഞു നീങ്ങി.
ആദ്യം നിറങ്ങൾ എഴുതിയ വിരലുകളിൽ.
വാക്കുകൾക്ക് നിറം വറ്റി!
പിന്നെ ചിന്തകളിലൊട്ടിക്കിടന്നു
കുടഞ്ഞെറിഞ്ഞിട്ടും പോയില്ല.
നീ നനയ്ക്കുന്ന ഒരു പാഴ്മരത്തിലായിരുന്നു അവ വസിക്കുന്നത്, എന്റെ മേൽ തേരട്ടകൾ കൊഴിയുന്ന പൊള്ള മരം!
വെട്ടിക്കളഞ്ഞു!
പ്രണയം പൂത്തിരുന്ന കൊടും കാട്ടിൽ
ആ പിശാച് ഒറ്റയ്ക്കായി... അങ്ങനെ
അതൊരു ചുടു കാടായി. 

അപൂര്‍ണ്ണം

മുൻപ് എഴുതിയ വരികളിലൂടെ
ഇടയ്ക്ക് ഒന്ന് കേറിയിറങ്ങണം.
പഴയ 'ഞാനു' മായ് സൌഹൃദം പുതുക്കാൻ.

വാചാലയായി 'ഞാൻ'  പറയുന്നത്
വെറുതെ കേട്ടിരിക്കാൻ.
വേദനയെ, നുറുങ്ങു സന്തോഷങ്ങളെ,
അസ്വസ്ഥതകളെ, ദേഷ്യത്തെ,
എല്ലാ വികാര വിചാരങ്ങളെയും
വെറുതെ കേട്ടിരിക്കാൻ.

പ്രണയം കൊണ്ട് പൂര്‍ണമായെന്നെ-
ഴുതിയ നിമിഷങ്ങളെയോർത്ത്
ചിരിച്ചു കൊണ്ട് തിരികെ വരണം.


Tuesday, February 26, 2019

തനിച്ച്,  ഈ കടലാസിന്റെ ഓരത്തിരുന്ന്
നോക്കിയിരിക്കുകയായിരുന്നു വാക്കുകള്‍ പെയ്യുന്നതും കാത്ത്.
ഉള്ളിലെ ആകാശത്ത് കവിതക്കാറ് കെട്ടിയിട്ടുണ്ടെന്നും,  പെയ്താൽ ഉടനെ കൂടെക്കൂട്ടണംന്നും പറഞ്ഞ് വേദന,
ഒരു കാലൻ കുടയും പിടിച്ച് ഇങ്ങനെ തികട്ടി നില്ക്കുന്നുണ്ട്.
പക്ഷേ വേദന ചൂടിയ ഭ്രാന്തൻ കുടയിൽ
തുളഞ്ഞ മുറിവുകളുടെ എണ്ണം പോരെന്നും പറഞ്ഞ് കവിത പെയ്യാൻ മടിച്ചു ചിണുങ്ങി നിന്നു.

Monday, January 28, 2019

ഉള്ളിൽ ഒരു മരമുണ്ടായിരുന്നു. 
വേരുകൾ അത്ര മേൽ നെഞ്ചിൽ പടർന്ന
ഒരു കൂറ്റൻ ഭ്രാന്തൻ മരം. 
പിഴുതെടുത്തു കളയൂ
വേരുകളിൽ ഉണങ്ങിപ്പിടിച്ച്
എന്റെ രക്തം ഉണ്ടാകും. 
എല്ലാം തുടച്ചു കളയണം. 
എനിക്ക് വേണ്ടത് ആ ശൂന്യതയാണ്! 

Wednesday, January 16, 2019

പേക്കിനാവോരിയിട്ട ഒരു നരച്ച രാത്രി
മരുന്നു കൊടുത്തു മുറിവ് വാങ്ങി
മുറിവിലൂടെ പനിച്ചു വിളറിയ
ഒരു കവിത കിതച്ചു കേറി.
പിന്നെ,
വേദനയെ എഴുതാനാവില്ലെന്ന് പറഞ്ഞ്
ചങ്കൂറ്റിക്കുടിച്ച്,
എന്റെ ശവത്തിൽ ചവിട്ടി
അത് നടന്നകന്നു! 

Saturday, January 12, 2019

പാപി

                           
                            അവളെപ്പോലെ ഉടുത്തില്ല,
                            നാണിച്ചു ചിരിച്ചില്ല,

                         അശ്ലീലമശുദ്ധിയാമുടലുകൾക്ക്
                         അടക്കമൊതുക്കമൊന്നുമേയില്ല!

                             സദ്ഗുണ സദാചാര
                             ബോധമേതുമില്ലാത്ത
                             കൊടും പാപി!!



Thursday, October 4, 2018

കൗൺസിലിംഗ്


**********************************
വക്ക് പൊട്ടിയ വാക്കുകളാണെന്നും പറഞ്ഞ്
കവിതയെ  കൗൺസിലിംഗ് നു കൊണ്ടു പോയി.
    "വാക്കുകളിൽ നിറയെ മുള്ളുകളാണല്ലോ?"
  _"അത് പ്രണയം നട്ടതാണ്. "
    "വർത്തമാനത്തിലിത്രയ്ക്ക്
    അഹമ്മതിയോ ?!"
  _"കടലാസു പൂമരച്ചില്ലകളാണത്.."
    " വെട്ടിക്കളഞ്ഞൂടെ?"
  _"വെട്ടിക്കളഞ്ഞതൊക്കെയും,
    ഇത്തിൾക്കണ്ണികളായ് വരും"
    "മതിയാക്കൂ ഈ ധിക്കാര ശബ്ദം!"
  _"മുളങ്കാടുകളുടെ സീൽക്കാരമാണത്.. "
    " അല്ല, ശരിയല്ല ഈ ധിക്കാരം
    മുളയിലേ നുള്ളിയെറിയണം. "
  _" എത്ര പൂക്കളെ നുള്ളിയെറിഞ്ഞു? "
    " പാപമാണ് നഗ്നമായ ഈ വാക്കുകൾ
    മഹാ പാപം!! "
 _" വേരുകളിൽ വിഷം പുരട്ടുന്നത്  പാപമല്ലേ? "
   " ശാന്തമാകൂ.. "
_" അശാന്തമാണ് ചിന്തകളുടെ
  ഈ മഴക്കൂണുകൾ"
"മിണ്ടാതെ കണ്ണടച്ചു കിടക്കൂ
ഇതൊരു ടെൻഷൻ തെറാപ്പിയാണ്. "
_" ഒരു നിമിഷം കണ്ണു തുറന്നു നോക്കൂ
ഉള്ളിൽ കൊടും കാടാണ്..
കടും പച്ചക്കാട്! "
..................... ഹാഷിദ ഹൈദ്രോസ് .....

Sunday, July 22, 2018

ഓർക്കാം ചിലത്

ഇന്നലെത്തെ പത്രം!
മുറ വിളി കൂട്ടിയും മൂക്കു പിഴിഞ്ഞും
ചരിത്രം തുന്നിച്ചേർക്കാൻ
ചീന്തിയെടുത്ത താളുകൾ!

ചൂടു വാർത്തകളുടെ തീനാവുകളാൽ
തോലുരിച്ച പെണ്ണുടലുകൾ!
കാടും കുന്നും കടലും
 കട്ടു മുടിച്ചവർ
കറുത്തവൻറ കീറിയ കീശയിൽ
നീതി പീഠത്തിൻറ
വെളുത്ത കൈകൾ ചലിക്കുന്നു,
വിധിക്കുന്നു ചില 'വെളുത്ത' വിധികൾ!

മദമിളകിയ മതവാണിഭക്കാർ
മണ്ണും മനസ്സും മുദ്ര കുത്തി
മുറിച്ചോണ്ടിരിക്കുന്നവർ.

എങ്കിലും ചിലതുണ്ട്
ഫീനിക്സ് പക്ഷിയുടെ ചിറകുകളുള്ളത്
ഇന്നലെകളിൽ.
കനൽ പഥങ്ങളിലെ ചില കാല്പാടുകൾ.
അതിൽ അഹിംസയുടെ
ഇഴ ചേർത്ത ചർക്കയുണ്ട്.
കഴു മരത്തിൽ തളിർത്ത
ചുവന്ന പൂക്കളുണ്ട്..

ഇങ്ങനെ ചിലത്
ഒരുപാടുണ്ടോർത്തിടാൻ എങ്കിലും
മുപ്പതു വെള്ളിക്കാശിന് തീറെഴുതിക്കൊടുത്ത ,
തീയിട്ടു കരിച്ച ചരിത്രം.

നാളെകളുടെ പത്രങ്ങളിൽ
ചർക്ക ഉണ്ടാവില്ല.
ഗോഡ്സെയുടെ ജന്മദിനത്തിൽ
ജനഗണമന, കാവിയുടുത്തു വന്നു
വന്ദേ മാതരം പാടിയേക്കാം.
എന്നാൽ ഓരോ മണൽത്തരികളിലും
മുളച്ച് പൊന്തുന്നത് ഗാന്ധിയാണ്...

Saturday, December 9, 2017

മൂന്നാം മുലക്കണ്ണ്

ശൂർപ്പണഖയുടെ മുറിച്ചു കളഞ്ഞ
മുലകളാണീ മുരിക്കു മരങ്ങൾ.
കൂർത്ത മുലക്കണ്ണുകളാൽ
അവളിന്നും ചോര കിനിയുന്നു!

ഈ കാഞ്ഞിരം,
പൂതന വിഷം ചുരന്നുണ്ടായതാണ്
ആദ്യം കയ്ക്കും,
പിന്നെ മരിക്കും!

ഭൂമിയിലേക്കു പോരാൻ നേരം,ഹവ്വ
സ്വർഗ്ഗത്തിലൊളിപ്പിച്ച  തൻറെ
മൂന്നാം മുലക്കണ്ണിൽ നിന്നും
വിലക്കപ്പെടാത്ത കനികൾ പൊഴിച്ചു!

Thursday, June 29, 2017

കുരുതി

അച്ചിലിട്ടു വാർത്ത കുറേ മനുഷ്യർ
വരി വരിയായ് നടന്നു നീങ്ങുന്നു.
കാല പ്രഹേളികയുടെ അഗ്നികുണ്ഠത്തിൽ
ചിന്തകളെ ഒന്നൊന്നായ്
കുരുതി കൊടുത്തു.
വെന്തടിഞ്ഞ ചാരത്തിൽ നിന്നും
ഒരു കനൽത്തരി വിത്തായ് മുളച്ചു.
വളർന്നു പന്തലിച്ച ശിഖരങ്ങളിൽ
ചുട്ടു പൊള്ളുന്ന ചോദ്യങ്ങൾ കായ്ച്ചു.
വേരുകൾ..,
കനൽ വഴികൾ തേടി
സഞ്ചരിച്ചു കൊണ്ടിരുന്നു.
.................................ഹാഷി.........

Tuesday, June 27, 2017

ഒരു ചുവന്ന പകൽ

വിലക്കപ്പെട്ട കനി തിന്നതിനാലാദ്യ-
മായവൾ വയസ്സറിയിച്ചു.
ജനലഴികൾക്കപ്പുറം
വയസ്സറിയിച്ചൊരു വാക മരം
രക്ത പുഷ്പങ്ങൾ പൊഴിച്ചു കൊണ്ടിരുന്നു...
ഋതുമതിയായീ മഴയും
തോരാതെ നഗ്നയാക്കപ്പെട്ടു.
ആകാശത്തിൻറെ ഹൃദയത്തെ
ചുംബിച്ച് , ചുവപ്പിച്ച്
സൂര്യനും വയസ്സറിയിച്ചു.
.............
തീണ്ടാരിപ്പാടകലെ
വിലക്കപ്പെട്ട,
ഒരു ചുവന്ന പകൽ കൂടി അണയുന്നു....
......                                         ഹാഷി