Saturday, May 18, 2019

മുറിഞ്ഞു പോയവ..

മുറിഞ്ഞു പോയവയൊക്കെ തുന്നിച്ചേർക്കണായ്രുന്നു..
കാലത്തിന്റെ കിതപ്പിൽ ബലമറ്റു ക്ഷയിച്ചു പോയവയെ വീണ്ടും നനച്ചു നടണം.
പാതിയാക്കിയ ചിത്രങ്ങളിൽ നരച്ചു തുടങ്ങുന്നിടത്ത് ചാലിക്കണം നിറങ്ങൾ.
അട്ടത്ത് കാലൊടിഞ്ഞ് കിടക്കുന്ന
മര വണ്ടി പൊടിതട്ടി ഓടിക്കണം.
ചില്ല് പൊട്ടിയ കാലിഡോസ്കോപ്പ് ഒന്നുകൂടി
പശ വെച്ചൊട്ടിച്ച് ഒന്നുകൂടി കാണണം
പഴയ കാഴ്ചകൾ...
മുറിഞ്ഞു പോയ വാക്കുകളെയെല്ലാം
തിരഞ്ഞ് പിടിച്ച് പിണക്കം മറന്ന്
വർത്തമാനം പറയണം..

Sunday, May 12, 2019

പക

പ്രണയം കൊണ്ട് മുറിവേറ്റപ്പൊഴായ്രുന്നു
ആദ്യമായി ഉള്ളിലെ പിശാച് കെട്ടഴിച്ച് ചാടിയത്.
നീ തന്ന വൃണങ്ങളിൽ തേരട്ടകൾ ഇഴഞ്ഞു നീങ്ങി.
ആദ്യം നിറങ്ങൾ എഴുതിയ വിരലുകളിൽ.
വാക്കുകൾക്ക് നിറം വറ്റി!
പിന്നെ ചിന്തകളിലൊട്ടിക്കിടന്നു
കുടഞ്ഞെറിഞ്ഞിട്ടും പോയില്ല.
നീ നനയ്ക്കുന്ന ഒരു പാഴ്മരത്തിലായിരുന്നു അവ വസിക്കുന്നത്, എന്റെ മേൽ തേരട്ടകൾ കൊഴിയുന്ന പൊള്ള മരം!
വെട്ടിക്കളഞ്ഞു!
പ്രണയം പൂത്തിരുന്ന കൊടും കാട്ടിൽ
ആ പിശാച് ഒറ്റയ്ക്കായി... അങ്ങനെ
അതൊരു ചുടു കാടായി. 

അപൂര്‍ണ്ണം

മുൻപ് എഴുതിയ വരികളിലൂടെ
ഇടയ്ക്ക് ഒന്ന് കേറിയിറങ്ങണം.
പഴയ 'ഞാനു' മായ് സൌഹൃദം പുതുക്കാൻ.

വാചാലയായി 'ഞാൻ'  പറയുന്നത്
വെറുതെ കേട്ടിരിക്കാൻ.
വേദനയെ, നുറുങ്ങു സന്തോഷങ്ങളെ,
അസ്വസ്ഥതകളെ, ദേഷ്യത്തെ,
എല്ലാ വികാര വിചാരങ്ങളെയും
വെറുതെ കേട്ടിരിക്കാൻ.

പ്രണയം കൊണ്ട് പൂര്‍ണമായെന്നെ-
ഴുതിയ നിമിഷങ്ങളെയോർത്ത്
ചിരിച്ചു കൊണ്ട് തിരികെ വരണം.