സ്വന്തം പ്രതിബിംബം കണ്ടതിനാൽ
നദി സ്വന്തമാകുന്നതെങ്ങനെ?
ഒഴുക്കിനെ പിടിച്ച് കെട്ടി,
നദിയെ കെട്ടിയിടാൻ നോക്കിയത്
സ്വയം അടയാളപ്പെടുത്താനുള്ള
തീവ്രമായ സ്വാർത്ഥത തന്നെ!
എന്റെ നദി വറ്റിയിരിക്കുന്നു
എന്ന വിലാപത്തിൽ നിന്നും
എന്റെതായ് ഒരു നദിയുമില്ല.......ഒന്നുമില്ല
എന്ന ഈ ബോദ്ധ്യത്തിലേക്ക് എത്തിയിരിക്കുന്നു!
ഞാൻ സ്വയം ഒരു നദിയാവാൻ കഴിഞ്ഞെങ്കിൽ...
ആകാശത്തോളം പ്രതിഫലിപ്പിക്കാനാവുന്ന
തെളിഞ്ഞ....ഒഴുക്കുള്ള നദി.....
*****************
അത്യാനന്ദത്തിന്റെ മുറിവുകൾ കൊണ്ട്
ഈ കവിത എഴുതിത്തീരും വരെ ,
ഓർമ്മകൾ ഘനീഭവിച്ച് ഈ രാത്രി
ഇരുട്ട് കനത്ത് നില്‍ക്കട്ടെ.
കൂടെ പെയ്യാൻ വാശി പിടിച്ച്
ഒരു ഭ്രാന്തൻമഴ പേ പിടിച്ച് നുര ചിന്തി.
നിറം കെട്ട് വാക്കുകൾ
ആ നുരയ്ക്കൊപ്പം ചിതറിത്തെറിച്ചു.
എവിടെ ,
വേദനകളുടെ ഈ ചഷകം വീണ്ടും വീണ്ടും നിറയ്ക്കൂ ,
അത്യാനന്ദത്തിന്റെ മുറിവുകളിൽ നിന്നും
കവിത വീണ്ടും ചുവക്കും വരെ.
അറിയില്ലേ ,
ഉന്മാദിയുടെ അന്ത്യക്കുറിപ്പിൽ
മരണത്തിന്റെ ഭാഷ കവിതയാണെന്ന് !