Sunday, July 22, 2018

ഓർക്കാം ചിലത്

ഇന്നലെത്തെ പത്രം!
മുറ വിളി കൂട്ടിയും മൂക്കു പിഴിഞ്ഞും
ചരിത്രം തുന്നിച്ചേർക്കാൻ
ചീന്തിയെടുത്ത താളുകൾ!

ചൂടു വാർത്തകളുടെ തീനാവുകളാൽ
തോലുരിച്ച പെണ്ണുടലുകൾ!
കാടും കുന്നും കടലും
 കട്ടു മുടിച്ചവർ
കറുത്തവൻറ കീറിയ കീശയിൽ
നീതി പീഠത്തിൻറ
വെളുത്ത കൈകൾ ചലിക്കുന്നു,
വിധിക്കുന്നു ചില 'വെളുത്ത' വിധികൾ!

മദമിളകിയ മതവാണിഭക്കാർ
മണ്ണും മനസ്സും മുദ്ര കുത്തി
മുറിച്ചോണ്ടിരിക്കുന്നവർ.

എങ്കിലും ചിലതുണ്ട്
ഫീനിക്സ് പക്ഷിയുടെ ചിറകുകളുള്ളത്
ഇന്നലെകളിൽ.
കനൽ പഥങ്ങളിലെ ചില കാല്പാടുകൾ.
അതിൽ അഹിംസയുടെ
ഇഴ ചേർത്ത ചർക്കയുണ്ട്.
കഴു മരത്തിൽ തളിർത്ത
ചുവന്ന പൂക്കളുണ്ട്..

ഇങ്ങനെ ചിലത്
ഒരുപാടുണ്ടോർത്തിടാൻ എങ്കിലും
മുപ്പതു വെള്ളിക്കാശിന് തീറെഴുതിക്കൊടുത്ത ,
തീയിട്ടു കരിച്ച ചരിത്രം.

നാളെകളുടെ പത്രങ്ങളിൽ
ചർക്ക ഉണ്ടാവില്ല.
ഗോഡ്സെയുടെ ജന്മദിനത്തിൽ
ജനഗണമന, കാവിയുടുത്തു വന്നു
വന്ദേ മാതരം പാടിയേക്കാം.
എന്നാൽ ഓരോ മണൽത്തരികളിലും
മുളച്ച് പൊന്തുന്നത് ഗാന്ധിയാണ്...

No comments:

Post a Comment