Friday, October 11, 2019

ജന്മദിനം

ഇന്ന് പിറന്നു വീണ പോലെ തോന്നി ,
ആകാശത്ത് ഇരുട്ടിലേക്ക് മെല്ലെ മെല്ലെ വെളിച്ചം ആലിംഗനം ചെയ്തുണരുന്ന പുലരിയെ കണ്ടപ്പോൾ.
തുടുത്ത മേഘക്കവിളിണകളോടെ ചിരിച്ചുണരുന്ന പുലരീ നീയെത്ര സുന്ദരി!

ഈ റെയിൽപ്പാത മുമ്പും ഇവിടെയുണ്ടായ്രുന്നു.
എനിക്കു മുന്നിൽ നീണ്ടു നിവർന്ന പാതകൾ...
വർഷങ്ങൾ.. ദിവസങ്ങൾ....... നിമിഷങ്ങൾ....
ഓർമ്മകളുടെ കലവറകളിൽ കാലു തെന്നി... വഴുതി......
ചിലത് വർണ്ണാഭം തന്നെ കടും ചായക്കൂട്ടുകളാൽ അവ തിളങ്ങുന്നു.
ചിലത് മങ്ങി മങ്ങി അതിജീവനത്തിന്റെ തുടിപ്പിൽ ഇന്നും...
എല്ലാം എടുത്തു നോക്കി... വെച്ച സ്ഥലത്തെന്നെ എടുത്തു വെച്ചു...... ഭദ്രം.
എനിക്കു മുന്നിലെ ഈ പാത. ഇനിയും താണ്ടേണ്ടുന്ന വഴികളിലെ ഇരു വശത്തുമുള്ള കാഴ്ചകളെ സങ്കല്പിച്ച് കൊണ്ട് ഞാൻ ട്രെയിൻ കാത്തു നിന്നു.
മുഖങ്ങൾ.... രൂപങ്ങൾ പകലിരവുകളിൽ മാറി മറയുന്നു.....
മരങ്ങൾ പോലും ചലിക്കുന്നു. ഭൂതകാലത്തിന്റെ നിഗൂഢ മിത്തുകളിലേക്ക് അവയും ഇറങ്ങിച്ചെല്ലുകയാണോ?
ട്രെയിനിൽ വിൻഡോസീറ്റിലിരുന്ന് ഞാൻ ചിന്തിച്ചത് അതായിരുന്നു.

വാടിക്കൊഴിഞ്ഞു വീണ ഇലകളേ... പൂക്കളേ....
വാരിപ്പുണർന്നു ഞാൻ ചുംബിക്കട്ടെ നിങ്ങളെ..
എത്ര ഋതുക്കളുടെ കഥകൾ പറഞ്ഞു തരും നിങ്ങളെനിക്ക്?

ദൂരെ ഒരു പറ്റം ദേശാടനക്കിളികൾ അപ്പോഴേക്കും അസ്തമയ സൂര്യനോട് യാത്ര പറഞ്ഞ് പുതിയ മേടുകൾ തേടി പോയിരുന്നു.

..........പുതിയ മേടുകൾ.. പക്ഷേ.... ഒരേ ആകാശമായിരുന്നു............

ഇരുട്ടെന്ന സത്യത്തെ വീണ്ടും ഓർമ്മിപ്പിച്ചു അസ്തമയ സൂര്യൻ.
ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണ സ്വപ്നങ്ങളെപ്പറ്റി ഓർത്തു പോയി . പക്ഷേ വെളിച്ചം തേടി ഉള്ളിൽ അധികം തിരഞ്ഞില്ലല്ലോ ഞാൻ എന്ന ചിന്താഭാരത്താൽ മൗനിയായി.
'വിളക്ക് വെളിച്ചത്തെ തേടുന്നു' എന്ന സൂഫീ ചിന്തകളിൽ വീണ്ടുമുണർന്നു.

ഇന്നെന്റെ ജന്മദിനം... നാളെയും...
എല്ലാ നാളെകളിലും ഞാൻ ജനിക്കുന്നു.
                                             
                                               

No comments:

Post a Comment