Sunday, October 27, 2019

ലേഡീസ് കോച്ച്


" പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് . ട്രെയിൻ കണ്ണൂരെത്തിയാൽ ആ പെണ്ണിനെ പിടിച്ചിറക്കിക്കൊണ്ടോയിക്കോളും" - ഏതോ ഒരു സ്ത്രീയുടെ നിഗമനം.
"ഏട്ന്ന് കേറ്യതാ?"
-"ഏട്ന്നാന്ന് ആർക്കറിയാ... വടേരേന്ന് കേറ്യപത്തൊട്ട് കേൾക്കുന്നതാണ്"- വേറൊരു സ്ത്രീ ശബ്ദം.
" ആ ,.. ഓളല്ലേ, കള്ളും കുടിച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും , ട്രെയിനിലൊക്കെ ഇടയ്ക്ക് കാണാം."
- "വയലൻറാവോ ന്നാ പേടി "
"എന്ത് വയലന്റ്, ഓൾക്ക് ഭ്രാന്തൊന്നൂല്ല. എല്ലം ഓളെ അഭിനയാ"- മറ്റൊരു സ്ത്രീയുടെ കണ്ടെത്തൽ.
"എന്ത്ന്നായിത്  .. ഹ ശ്ശ് മക്കളേം കൊണ്ട് ഇരിക്കാൻ പറ്റൂലാലോ " - സ്വന്തം മക്കൾ നശിച്ച് പോകുമെന്ന് ഉത്കണ്ഠപ്പെട്ട ചിലർ കുട്ടികളേം തെളിച്ച് വേറെ സീറ്റുകളിലേക്ക് മാറി ഇരുന്നു.

പറഞ്ഞ പ്രകാരം കണ്ണൂരെത്തിയപ്പോൾ മൂന്നു പോലീസുകാർ വന്നു. വിചിത്ര കാഴ്ച കാണാൻ ആളുകൾ കൂടി .
ഇറങ്ങാൻ കല്പിച്ചപ്പോൾ ആ സ്ത്രീ എന്തോ പിറുപിറുത്ത് നിലത്ത് കാലു നീട്ടിയിരുന്നു. " പോയിനെടാ ....."പിന്നെയും അവ്യക്തമായ വാക്കുകൾ!
"ഇവരെയൊന്നിറക്കി വിട് സാറേ ." - കൂട്ടത്തിലൊരു സ്ത്രീ മുൻകൈയ്യെടുത്തു പറഞ്ഞു.
" വനിതാ പോലീസില്ലാത്തോണ്ട് ഞങ്ങൾക്ക് തൊടാൻ പറ്റില്ലല്ലോ " .
-
" അല്ലെങ്കിലും ഇത് മറ്റേതാവാനാ സാധ്യത " - ഒരു കുല സ്ത്രീയുടെ കണ്ടെത്തൽ! പോലീസിലൊരുവൻ ഒരു ചെറുചിരി ചിരിച്ചു. കുലസ്ത്രീയും വാ പൊത്തിച്ചിരിച്ചു. പിന്നെ കുതൂഹല നോട്ടങ്ങൾ, നെറ്റി ചുളിച്ച് മൂക്കത്ത് വിരൽ വെച്ച ചില ആശ്ചര്യ ഭാവങ്ങൾ വേറെ..
പല പ്രായത്തിലുള്ള ഭാവങ്ങൾ!

കൊലുസുകളുടെ കലപിലകൾക്കും വളകളുടെ പൊട്ടിച്ചിരികൾക്കും മീതെ പുളിച്ച് തികട്ടിയ പുലഭ്യ വാക്കുകൾ ആ സ്ത്രീ ഛർദ്ദിച്ചു കൊണ്ടിരുന്നു.

"ശ്ശോ, എന്ത് കഷ്ടാണല്ലേ മനുഷ്യന്മാര്ടെ ഒര്കാര്യം! " അങ്ങനെ ഒരു വാചകം പറഞ്ഞില്ലെങ്കിൽ ആ രംഗം അപൂർണ്ണമായേക്കും എന്നു കരുതിയാണോന്നറീല ചിലർ അന്യോന്യം പറഞ്ഞ് ശ്വാസം നീട്ടി വിട്ടു. പഴയപടി തിരിച്ച് സീറ്റുകളിലേക്ക് തന്നെ ഇരുന്നു.

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. ആ സ്ത്രീ ആരെയും നോക്കാതെ പിന്നെയും പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു.
'ഇത് മറ്റേതാണ് ' അയഞ്ഞു നരച്ച ഏച്ച് കൂട്ടിയ വസ്ത്രത്തിനുള്ളിലെ ആ സ്ത്രീ ശരീരത്തെപ്പറ്റി ഓർത്തപ്പോൾ ഒരു നിമിഷം ഉൾക്കിടിലം തോന്നി!
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾക്കും പറയാനുണ്ടാകും പുലഭ്യങ്ങൾ..
ഒട്ടനേകം പെണ്ണുടലുകൾ അപ്പോൾ ഒന്നിച്ച് പുലഭ്യം പറഞ്ഞ് ആക്രോശിച്ചു.... ട്രെയിനിൽ നിന്നും ബസിൽ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും വിഗ്രഹങ്ങളുടെ നടുവിൽ നിന്നും ചുവന്ന തെരുവുകളിൽ നിന്നും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അജ്ഞാതമായ ഇടങ്ങളിൽ നിന്നുമെല്ലാം അനേകമനേകം പെണ്ണുടലുകൾ ഉച്ചത്തിൽ പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു .....

        

1 comment: