Tuesday, March 2, 2021

ഈ രാത്രി

ഇവിടെ ഞാൻ ബാക്കി വെക്കുന്നു......

രാത്രിയുടെ ചുരുണ്ട മുടിയിഴകളിൽ 

വിരിഞ്ഞ ഈ നിലാവും.

കവിത പൂക്കുന്നു......

ആരോ തട്ടി മറിച്ച അത്തറിൻ്റെ 

കുപ്പി പൊട്ടിത്തൂവിയ പോലെ......




Friday, October 16, 2020

കണ്ണു പൊത്തിക്കളി

 കണ്ണു പൊത്തിക്കളിക്കുമ്പോൾ ആരും കാണാത്തിടമെന്നു ചൊല്ലി 

കാട്ടു കൈതപ്പൊത്തിൽ കൈ പിടിച്ച് കൊണ്ട് പോയത് ഇളയച്ഛനായിരുന്നു...

കുഞ്ഞുടുപ്പ് കീറിയത് കൈതമുള്ള് തറച്ചപ്പോൾ ആണെന്ന്,

കുഞ്ഞു ചുണ്ടു പിളർന്ന് ചോര പുരണ്ടത് കൈതപ്പഴം കടിച്ചപ്പോൾ ആണെന്ന്,

കണ്ണ് കലങ്ങി നിറഞ്ഞത് വേദനിച്ചിട്ടാണെന്ന്,

പറയാൻ പറഞ്ഞത് അമ്മയായിരുന്നു.!

കളിപ്പാട്ടങ്ങൾ തന്ന് കരച്ചിൽ അടക്കിയതും 

ഒച്ച പുറത്തു പോവാതെ  നോക്കിയതും അച്ഛനായിരുന്നു..

പൊട്ടിപ്പോയ കളിപ്പാട്ടം പോലെ 

കൈതക്കാട്ടിൽ കളഞ്ഞു പോയ

കുഞ്ഞു ബാല്യങ്ങൾ !

നീതി ദേവത ഇന്നും കണ്ണ് പൊത്തിക്കളിക്കുന്നു.!










Thursday, August 6, 2020

ഒരു വയലറ്റ് ആമ്പൽ പൂമൊട്ട്‌ വരച്ചപ്പോൾ എന്നിൽ രതി മൂർച്ചയെത്തി.....
ചെറുമീനുകൾ സ്ഖലനത്താൽ ഓളം വെട്ടി.... 
ആമ്പൽ പൂ മൊട്ടു വിരിഞ്ഞു...
വയലറ്റ് നിറം തൂവി, അടിവയറ്റിൽ ആമ്പൽ പൊയ്കയുടെ ശാന്തത.....

Tuesday, May 5, 2020

എന്നെ ഉരുക്കി തൂലിക നിറച്ച് ഒരു കഥയെഴുതണം.  എന്തെഴുതണം ? മച്ചിന്റെ മേലേന്ന് പല്ലി ചിലച്ചു ,അടയാളങ്ങൾ ഒന്നുമില്ലാതെ പല കുറി മരിച്ചു ജനിച്ച് മരിച്ചു മണ്ണടിഞ്ഞ ഒരു കെട്ടു കഥകൾ മച്ചിന്റെ മേലേന്ന്‌ ചുക്കിച്ചുളിഞ്ഞ് പല്ലടർന്ന മോണ കാട്ടി ചിരിക്കുന്നുണ്ട്.

പിതൃ പരമ്പരകളുടെ ആദിപാപം തൊട്ടുള്ള കഥകളുടെ പൊടിപടലങ്ങളിൽ നിന്നും
അനേക കോടി നക്ഷത്രങ്ങൾ , കൃമി കീടങ്ങൾ  സസ്യലതാതികൾ ഒച്ചുകൾ പുൽചാടികൾ പറവകൾ , കടലിരമ്പങ്ങൾ .... നിറഞ്ഞ ഈ വലിയ പ്രപഞ്ചത്തിൽ .... 
സ്വപ്നങ്ങൾ സങ്കല്പ ലോകങ്ങൾ തുന്നിക്കൂട്ടി നരച്ച് തളർന്ന  വാക്കുകൾ ചിതലരിച്ച  കഥകളുടെ കബന്ധങ്ങൾ ചുമന്ന്  ഒരു പറ്റം ഉറുമ്പുകൾ നടന്നു നീങ്ങി......


Friday, May 1, 2020

പാല് പിരിയുന്ന മണം

..............................
പത്രക്കാരനും പാൽക്കാരനും ഇന്നവധിയാണത്രെ , സമരമാണത്രെ !
നരച്ച പകലിന്റെ ഉമ്മറത്ത്
കോട്ടുവായിട്ട്‌ കിടക്കുന്നു ,ഇന്നലത്തെ പത്രങ്ങൾ.
മുറവിളി കൂട്ടിയും മൂക്ക് പിഴിഞ്ഞും
അവ ഒച്ച വെച്ചു.
ചില താളുകളിൽ ,പാതി ദ്രവിച്ചെങ്കിലും
അഹിംസയുടെ ഇഴചേർത്ത ചർക്കയുണ്ട്.
ചിലത് ചുവന്നിരുന്നു,
കഴുമരത്തിൽ തളിർത്ത പൂക്കൾ കൊണ്ട്.
മുപ്പത് വെള്ളിക്കാശിന് എല്ലാം തൂക്കി വിറ്റേക്കാം.
എന്നിട്ടൊരു പശുവിനെ വാങ്ങണം.
വെളുത്ത പാല് ചുരത്തുന്നത് തന്നെ വേണം!
മുൻപ്,
പല നിറത്തിലുള്ള പാല് ചുരത്തിയതോണ്ട്,
കറവ വറ്റാത്തൊരു പശുവിനെ
വെടിവെച്ച് കൊന്ന വാർത്തയുണ്ടായ്രുന്നു
പലനിറപ്പാൽ ചുരത്തിപ്പിടഞ്ഞത് കണ്ട്,
ആകാശം അന്ന് മഴവില്ല് തീർത്ത് സമരം ചെയ്തു !
അതിന്, അന്നെത്ര പക്ഷികളുടെ ചിറകുകളറുത്തു!!
പാൽ കൊടുത്ത കയ്യിൽ കൊത്തിയ ,
വിഷം തന്നെയാണ് വേരുകളിൽ പുരണ്ടതെന്ന്
ഉണക്ക മരങ്ങൾ മൊഴി കൊടുത്തു.
ഏതോ അറവുകാരൻ്റെ അലാറം കേട്ട്
ഞെട്ടിയ ഓർമ്മയിൽ നിന്ന്
എന്തോ മനംപുരട്ടുന്നത് പോലെ,
അതെ...
കുടിച്ച മുലപ്പാലടക്കം പുളിച്ചു തികട്ടിവരുന്നത് പോലെ .

പത്രക്കാരനും പാൽക്കാരനും
നാളെ കൂടി അവധിയെടുക്കട്ടെ!







Friday, November 29, 2019

വെള്ളി മുടിനാരുകൾ

'ആൽക്കെമിസ്റ്റി'ലെ സ്വപ്നത്തിൽ കണ്ട നിധിയും തേടി അന്വേഷിച്ചലഞ്ഞ ആ ഇടയൻ അവസാനം താൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുന്നു.

എന്തോ തേടിയുള്ള യാത്ര... അവസാനം എന്നിലേക്കു തന്നെ കണ്ടെത്താൻ വേണ്ടിയാണോ നിധികൾ പോലെ മുടിയിഴകളിൽ ഒളിഞ്ഞും തെളിഞ്ഞും തിളങ്ങുന്നത് ഈ വെള്ളി മുടിനാരുകൾ?

'' അവ സ്വർഗ്ഗത്തിലേക്കു വെളിച്ചം വീശുന്നു''.(വി.ഖുർആൻ)

                           

Sunday, October 27, 2019

ലേഡീസ് കോച്ച്


" പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് . ട്രെയിൻ കണ്ണൂരെത്തിയാൽ ആ പെണ്ണിനെ പിടിച്ചിറക്കിക്കൊണ്ടോയിക്കോളും" - ഏതോ ഒരു സ്ത്രീയുടെ നിഗമനം.
"ഏട്ന്ന് കേറ്യതാ?"
-"ഏട്ന്നാന്ന് ആർക്കറിയാ... വടേരേന്ന് കേറ്യപത്തൊട്ട് കേൾക്കുന്നതാണ്"- വേറൊരു സ്ത്രീ ശബ്ദം.
" ആ ,.. ഓളല്ലേ, കള്ളും കുടിച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും , ട്രെയിനിലൊക്കെ ഇടയ്ക്ക് കാണാം."
- "വയലൻറാവോ ന്നാ പേടി "
"എന്ത് വയലന്റ്, ഓൾക്ക് ഭ്രാന്തൊന്നൂല്ല. എല്ലം ഓളെ അഭിനയാ"- മറ്റൊരു സ്ത്രീയുടെ കണ്ടെത്തൽ.
"എന്ത്ന്നായിത്  .. ഹ ശ്ശ് മക്കളേം കൊണ്ട് ഇരിക്കാൻ പറ്റൂലാലോ " - സ്വന്തം മക്കൾ നശിച്ച് പോകുമെന്ന് ഉത്കണ്ഠപ്പെട്ട ചിലർ കുട്ടികളേം തെളിച്ച് വേറെ സീറ്റുകളിലേക്ക് മാറി ഇരുന്നു.

പറഞ്ഞ പ്രകാരം കണ്ണൂരെത്തിയപ്പോൾ മൂന്നു പോലീസുകാർ വന്നു. വിചിത്ര കാഴ്ച കാണാൻ ആളുകൾ കൂടി .
ഇറങ്ങാൻ കല്പിച്ചപ്പോൾ ആ സ്ത്രീ എന്തോ പിറുപിറുത്ത് നിലത്ത് കാലു നീട്ടിയിരുന്നു. " പോയിനെടാ ....."പിന്നെയും അവ്യക്തമായ വാക്കുകൾ!
"ഇവരെയൊന്നിറക്കി വിട് സാറേ ." - കൂട്ടത്തിലൊരു സ്ത്രീ മുൻകൈയ്യെടുത്തു പറഞ്ഞു.
" വനിതാ പോലീസില്ലാത്തോണ്ട് ഞങ്ങൾക്ക് തൊടാൻ പറ്റില്ലല്ലോ " .
-
" അല്ലെങ്കിലും ഇത് മറ്റേതാവാനാ സാധ്യത " - ഒരു കുല സ്ത്രീയുടെ കണ്ടെത്തൽ! പോലീസിലൊരുവൻ ഒരു ചെറുചിരി ചിരിച്ചു. കുലസ്ത്രീയും വാ പൊത്തിച്ചിരിച്ചു. പിന്നെ കുതൂഹല നോട്ടങ്ങൾ, നെറ്റി ചുളിച്ച് മൂക്കത്ത് വിരൽ വെച്ച ചില ആശ്ചര്യ ഭാവങ്ങൾ വേറെ..
പല പ്രായത്തിലുള്ള ഭാവങ്ങൾ!

കൊലുസുകളുടെ കലപിലകൾക്കും വളകളുടെ പൊട്ടിച്ചിരികൾക്കും മീതെ പുളിച്ച് തികട്ടിയ പുലഭ്യ വാക്കുകൾ ആ സ്ത്രീ ഛർദ്ദിച്ചു കൊണ്ടിരുന്നു.

"ശ്ശോ, എന്ത് കഷ്ടാണല്ലേ മനുഷ്യന്മാര്ടെ ഒര്കാര്യം! " അങ്ങനെ ഒരു വാചകം പറഞ്ഞില്ലെങ്കിൽ ആ രംഗം അപൂർണ്ണമായേക്കും എന്നു കരുതിയാണോന്നറീല ചിലർ അന്യോന്യം പറഞ്ഞ് ശ്വാസം നീട്ടി വിട്ടു. പഴയപടി തിരിച്ച് സീറ്റുകളിലേക്ക് തന്നെ ഇരുന്നു.

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. ആ സ്ത്രീ ആരെയും നോക്കാതെ പിന്നെയും പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു.
'ഇത് മറ്റേതാണ് ' അയഞ്ഞു നരച്ച ഏച്ച് കൂട്ടിയ വസ്ത്രത്തിനുള്ളിലെ ആ സ്ത്രീ ശരീരത്തെപ്പറ്റി ഓർത്തപ്പോൾ ഒരു നിമിഷം ഉൾക്കിടിലം തോന്നി!
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾക്കും പറയാനുണ്ടാകും പുലഭ്യങ്ങൾ..
ഒട്ടനേകം പെണ്ണുടലുകൾ അപ്പോൾ ഒന്നിച്ച് പുലഭ്യം പറഞ്ഞ് ആക്രോശിച്ചു.... ട്രെയിനിൽ നിന്നും ബസിൽ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും വിഗ്രഹങ്ങളുടെ നടുവിൽ നിന്നും ചുവന്ന തെരുവുകളിൽ നിന്നും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അജ്ഞാതമായ ഇടങ്ങളിൽ നിന്നുമെല്ലാം അനേകമനേകം പെണ്ണുടലുകൾ ഉച്ചത്തിൽ പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു .....