Saturday, May 18, 2019

മുറിഞ്ഞു പോയവ..

മുറിഞ്ഞു പോയവയൊക്കെ തുന്നിച്ചേർക്കണായ്രുന്നു..
കാലത്തിന്റെ കിതപ്പിൽ ബലമറ്റു ക്ഷയിച്ചു പോയവയെ വീണ്ടും നനച്ചു നടണം.
പാതിയാക്കിയ ചിത്രങ്ങളിൽ നരച്ചു തുടങ്ങുന്നിടത്ത് ചാലിക്കണം നിറങ്ങൾ.
അട്ടത്ത് കാലൊടിഞ്ഞ് കിടക്കുന്ന
മര വണ്ടി പൊടിതട്ടി ഓടിക്കണം.
ചില്ല് പൊട്ടിയ കാലിഡോസ്കോപ്പ് ഒന്നുകൂടി
പശ വെച്ചൊട്ടിച്ച് ഒന്നുകൂടി കാണണം
പഴയ കാഴ്ചകൾ...
മുറിഞ്ഞു പോയ വാക്കുകളെയെല്ലാം
തിരഞ്ഞ് പിടിച്ച് പിണക്കം മറന്ന്
വർത്തമാനം പറയണം..

Sunday, May 12, 2019

പക

പ്രണയം കൊണ്ട് മുറിവേറ്റപ്പൊഴായ്രുന്നു
ആദ്യമായി ഉള്ളിലെ പിശാച് കെട്ടഴിച്ച് ചാടിയത്.
നീ തന്ന വൃണങ്ങളിൽ തേരട്ടകൾ ഇഴഞ്ഞു നീങ്ങി.
ആദ്യം നിറങ്ങൾ എഴുതിയ വിരലുകളിൽ.
വാക്കുകൾക്ക് നിറം വറ്റി!
പിന്നെ ചിന്തകളിലൊട്ടിക്കിടന്നു
കുടഞ്ഞെറിഞ്ഞിട്ടും പോയില്ല.
നീ നനയ്ക്കുന്ന ഒരു പാഴ്മരത്തിലായിരുന്നു അവ വസിക്കുന്നത്, എന്റെ മേൽ തേരട്ടകൾ കൊഴിയുന്ന പൊള്ള മരം!
വെട്ടിക്കളഞ്ഞു!
പ്രണയം പൂത്തിരുന്ന കൊടും കാട്ടിൽ
ആ പിശാച് ഒറ്റയ്ക്കായി... അങ്ങനെ
അതൊരു ചുടു കാടായി. 

അപൂര്‍ണ്ണം

മുൻപ് എഴുതിയ വരികളിലൂടെ
ഇടയ്ക്ക് ഒന്ന് കേറിയിറങ്ങണം.
പഴയ 'ഞാനു' മായ് സൌഹൃദം പുതുക്കാൻ.

വാചാലയായി 'ഞാൻ'  പറയുന്നത്
വെറുതെ കേട്ടിരിക്കാൻ.
വേദനയെ, നുറുങ്ങു സന്തോഷങ്ങളെ,
അസ്വസ്ഥതകളെ, ദേഷ്യത്തെ,
എല്ലാ വികാര വിചാരങ്ങളെയും
വെറുതെ കേട്ടിരിക്കാൻ.

പ്രണയം കൊണ്ട് പൂര്‍ണമായെന്നെ-
ഴുതിയ നിമിഷങ്ങളെയോർത്ത്
ചിരിച്ചു കൊണ്ട് തിരികെ വരണം.


Tuesday, February 26, 2019

തനിച്ച്,  ഈ കടലാസിന്റെ ഓരത്തിരുന്ന്
നോക്കിയിരിക്കുകയായിരുന്നു വാക്കുകള്‍ പെയ്യുന്നതും കാത്ത്.
ഉള്ളിലെ ആകാശത്ത് കവിതക്കാറ് കെട്ടിയിട്ടുണ്ടെന്നും,  പെയ്താൽ ഉടനെ കൂടെക്കൂട്ടണംന്നും പറഞ്ഞ് വേദന,
ഒരു കാലൻ കുടയും പിടിച്ച് ഇങ്ങനെ തികട്ടി നില്ക്കുന്നുണ്ട്.
പക്ഷേ വേദന ചൂടിയ ഭ്രാന്തൻ കുടയിൽ
തുളഞ്ഞ മുറിവുകളുടെ എണ്ണം പോരെന്നും പറഞ്ഞ് കവിത പെയ്യാൻ മടിച്ചു ചിണുങ്ങി നിന്നു.

Monday, January 28, 2019

ഉള്ളിൽ ഒരു മരമുണ്ടായിരുന്നു. 
വേരുകൾ അത്ര മേൽ നെഞ്ചിൽ പടർന്ന
ഒരു കൂറ്റൻ ഭ്രാന്തൻ മരം. 
പിഴുതെടുത്തു കളയൂ
വേരുകളിൽ ഉണങ്ങിപ്പിടിച്ച്
എന്റെ രക്തം ഉണ്ടാകും. 
എല്ലാം തുടച്ചു കളയണം. 
എനിക്ക് വേണ്ടത് ആ ശൂന്യതയാണ്! 

Wednesday, January 16, 2019

പേക്കിനാവോരിയിട്ട ഒരു നരച്ച രാത്രി
മരുന്നു കൊടുത്തു മുറിവ് വാങ്ങി
മുറിവിലൂടെ പനിച്ചു വിളറിയ
ഒരു കവിത കിതച്ചു കേറി.
പിന്നെ,
വേദനയെ എഴുതാനാവില്ലെന്ന് പറഞ്ഞ്
ചങ്കൂറ്റിക്കുടിച്ച്,
എന്റെ ശവത്തിൽ ചവിട്ടി
അത് നടന്നകന്നു! 

Saturday, January 12, 2019

പാപി

                           
                            അവളെപ്പോലെ ഉടുത്തില്ല,
                            നാണിച്ചു ചിരിച്ചില്ല,

                         അശ്ലീലമശുദ്ധിയാമുടലുകൾക്ക്
                         അടക്കമൊതുക്കമൊന്നുമേയില്ല!

                             സദ്ഗുണ സദാചാര
                             ബോധമേതുമില്ലാത്ത
                             കൊടും പാപി!!